Skip to main content

ജനാധിപത്യത്തിൽ തോക്ക് ആവശ്യമോ ?(Opinion)

മനുഷ്യൻ ഒരു ഉൽകൃഷ്ട ജീവിയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് മുഖവിലയ്ക്ക് എടുക്കാൻ സാദ്ധ്യമല്ല. മനുഷ്യരിൽ ഒരു വിഭാഗം ഉൽകൃഷ്ട ജീവികളാണ്. ബാക്കിയുള്ളവർ നികൃഷ്ട ജീവികളും ആണ്. ഒറ്റയ്ക്കും പെട്ടയ്ക്കും കൂട്ടത്തോടെയും സഹജീവികളെ ചില മനുഷ്യർ കൊല്ലുന്നു. ഇന്നലെ അമേരിക്കയിൽ നടന്ന കൂട്ടക്കൊല ഒറ്റപ്പെട്ട സംഭവമല്ല. ഇനി എവിടെ എന്ന കാര്യത്തിലേ സംശയമുള്ളൂ. Massacre, genocide എന്നീ വാക്കുകൾ നമുക്ക് സുപരിചിതമാണ്. കുറേ ആളുകളെ ഏതാനും മണിക്കൂറുകൾ കൊണ്ട്‌ കൂട്ടക്കൊല ചെയ്യുന്നതിനെ massacre എന്ന് പറയുന്നു. ഒരു നീണ്ട കാലയളവിൽ ഒരു വംശം അല്ലെങ്കിൽ ഗോത്രത്തിലെ ആളുകളെ കൊന്നൊടുക്കുന്നതിന് Genocide എന്ന് പറയുന്നു. എണ്ണിയാൽ ഒടുങ്ങാത്ത കൂട്ടക്കൊലകൾ ആണ് ലോകത്തിൽ നടന്നിട്ടുള്ളത്. 1989ൽ  ആയിരക്കണക്കിന് വിദ്യാർഥി കളെ ചൈനീസ് കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം കൂട്ടക്കൊല ചെയ്തു. 1994ൽ  Rwanda യിൽ 8ലക്ഷം ടുട്സികളെ ഹുടു വർഗ്ഗക്കാർ കൊന്നൊടുക്കി. ആധുനിക കാലത്തെ ഏറ്റവും വലിയ Genocide ആണ് അത്.

ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ജനങ്ങൾക്ക്‌ ഭയം കൂടാതെ ജീവിക്കാനുള്ള അവസരം ഉണ്ടായിരിക്കണം. ആ അവസരം ഇല്ലാത്ത ഒരു രാജ്യത്ത് ഉള്ളത് വെള്ളം ചേർത്ത ജനാധിപത്യമാണ്.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും. ഈ രണ്ട് രാജ്യങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും പൂർണ്ണമായ സുരക്ഷിത്വം ഇല്ല. എങ്കിലും അരാജകത്വം ഇല്ല. തമ്മിൽ ഭേദം ഇന്ത്യയാണ്. കാരണം ഇവിടെ തോക്കുകൾ അധികം പ്രചാരത്തിൽ ഇല്ല. ഗുണ്ടാരാജ് നിലനില്ക്കുന്ന UP,ബീഹാർ സംസ്ഥാനങ്ങളിൽ തോക്ക്‌ ഉപയോഗിച്ചുള്ള അക്രമങ്ങൾ കൂടി വരികയാണ്. മാഥ്‌രയിൽ ഒരു പാർക്ക് ഒഴിപ്പിക്കാൻ ചെന്ന SP യും കുറേ പോലീസുകാരും അക്രമികളുടെ വെടിയേറ്റ്‌ മരിച്ചു.

തോക്കുകൾ വാങ്ങാനും കൈവശം വെക്കാനും അനുവദിക്കുന്ന അമേരിക്ക വിതച്ചത് കൊയ്യുകയാണ്. സ്കൂളിലും പള്ളിയിലും പൊതു സ്ഥലങ്ങളിലും വെടിവെയ്പ്പ്‌ അപൂർവ്വമല്ല. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വെടിവെയ്പ്പ് സാധാരണയാണ്. ശക്തമായ Gun Lobby യാണ്‌ തോക്കുകളുടെ പ്രചാരത്തെ പ്രോത്സാഹിപ്പിക്കുന്നത്.

ഭക്ഷണവും ശുദ്ധജലവും ഇല്ല ;പക്ഷേ തോക്കുകൾ സുലഭമാണ് എന്ന് ഫ്രാൻസിസ് മാർപാപ്പാ ചൂണ്ടിക്കാണിക്കുന്നു. പത്തു കോടി AK 47 തോക്കുകളാണ് ലോകത്തിൽ പ്രചാരത്തിലുള്ളത്.

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഇല്ലാത്ത ഒരു രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഒരു ദിവസം ശരാശരി 47 കൊലപാതകങ്ങൾ നടക്കുന്നു. തോക്കുകൾ ധാരാളം പ്രചാരത്തിലുണ്ട്. പോലീസുകാർക്കുപൊലും സുരക്ഷിതത്വം ഇല്ല.
അക്രമികളെ അമർച്ച ചെയ്യാൻ പോലീസിന് കഴിയാത്തതുകൊണ്ട് സാമ്പത്തിക ശേഷിയുള്ളവർ സ്വകാര്യ സെക്യൂരിറ്റി കമ്പനികളെ ആശ്രയിക്കുന്നു.

സ്വയ രക്ഷക്കു വേണ്ടി തോക്ക് കൈവശം വെച്ചതുകൊണ്ട് കാര്യമായ പ്രയോജനമില്ലെന്നാണ് ദക്ഷിണാഫ്രിക്കയിലെ അനുഭവം. അക്രമികൾ തോക്ക് കൈക്കലാക്കി ഉടമസ്ഥനെ വെടിവെച്ചു കൊല്ലുന്ന സംഭവങ്ങൾ ഏറെയാണ്‌.

ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ  ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ്‌ വരുത്തേണ്ടത് സർക്കാരാണ്. ആ സർക്കാർ അഴിമതിയും പക്ഷപാതവും ഉള്ളതാണെങ്കിൽ നീതിന്യായവ്യവസ്ഥ അട്ടിമറിക്കപ്പെടുന്നു. പോലീസ് professional അല്ലെങ്കിൽ ജനങ്ങൾക്ക്‌ രക്ഷയില്ല. രാഷ്ട്രീയക്കാർ പോലീസിൻറെ പ്രവർത്തനത്തിൽ ഇടപെടുമ്പോൾ പോലീസ്‌ നിർവീര്യമാകുന്നു. കൊലക്കേസ് പ്രതികളെ മോചിപ്പിക്കാൻ യെദിയൂരപ്പ ആവശ്യപ്പെടുന്ന വീഡിയോ ഇന്നലെ പുറത്തു വന്നു. ഒരു സിപിഎം MLA, പോലീസിനെ ശാസിക്കുന്ന വീഡിയോയും പുറത്തായി. ഇത്‌ ഞെട്ടിക്കുന്നതാണ്.

മറ്റുള്ളവരുടെ അവകാശങ്ങൾ അംഗീകരിക്കാൻ എല്ലാവരും തയ്യാറായാൽ തോക്കിൻറെ ആവശ്യം ഉണ്ടാകുന്നില്ല.











Comments